ടെക്സസ്: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഒരാഴ്ച നീണ്ടുനിന്ന വിശുദ്ധ വാര കർമങ്ങൾ ഈസ്റ്റർ ദിനത്തിൽ സമുചിതമായ ആഘോഷങ്ങളോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ശുശ്രൂഷകൾ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.
യേശുക്രിസ്തുവിന്റെ പുനരുഥാനത്തിന്റെ സന്തോഷത്തിൽ ഊന്നിയായിരുന്നു ഈസ്റ്റർ ആഘോഷങ്ങൾ. പ്രത്യാശയുടെയും പുതിയ ജീവന്റെയും മരണത്തിന്മേലുള്ള വിജയത്തിന്റെയും സന്ദേശങ്ങൾ വിശ്വാസികൾക്കിടയിൽ പങ്കുവയ്ക്കപ്പെട്ടു. "മിശിഹാ ഉയിർത്തെഴുന്നേറ്റു! സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു!' എന്ന ആശംസകളോടെ വിശ്വാസികൾ പരസ്പരം സ്നേഹവും ഈസ്റ്റർ മംഗളങ്ങളും കൈമാറി.
ഈസ്റ്റർ സന്ദേശം നൽകിക്കൊണ്ട് ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് സംസാരിച്ചു. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും പുനരുഥാനവും കേവലം ഒരു കെട്ടുകഥയല്ല, മറിച്ച് ചരിത്രപരമായ യാഥാർഥ്യവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാപത്തെയും മരണത്തെയും ജയിച്ച ക്രിസ്തുവിന്റെ പുനരുഥാനം കൃപയുടെ ഉറവിടമാണെന്നും സഭയുടെ നിലനിൽപ്പും പ്രബോധനങ്ങളും ഈ സത്യത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുഥാനത്തിലൂടെയും മനുഷ്യത്വം ദൈവകൃപയാൽ രൂപാന്തരപ്പെട്ടുവെന്നും നമ്മൾ ദൈവമക്കളായി ഉയർത്തപ്പെട്ടുവെന്നും ബിഷപ് ഓർമിപ്പിച്ചു.
ജീവിതത്തിലെ സാമ്പത്തികമോ, കുടുംബപരമോ, ഔദ്യോഗികമോ ആയ ഏതു പ്രതിസന്ധികളിലും ദൈവകൃപയുടെ സാന്നിധ്യം അനിവാര്യമാണ്.